Tuesday, May 17, 2011

സംഗീതമില്ലാത്ത റിയാലിറ്റി ഷോ

തന്നെ ഒതുക്കാന്‍ ശ്രമിച്ച പാര്‍ട്ടിയോട് വി എസ് തിരിച്ചടിച്ചത്, സ്വയം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ പ്രകടന പത്രിക ആയി മാറിയിട്ടായിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള ധൈഷണിക ശക്തി ഔദ്യോഗിക പക്ഷത്തിന് ഇല്ലായിരുന്നു. വി എസ് എന്ന ആള്‍ രൂപവും ഔദ്യോഗിക പക്ഷത്തെ പ്രത്യയ ശാസ്ത്ര അപചയവും അണികളെ വല്ലാത്ത ആശയക്കുഴപ്പത്തില്‍ എത്തിച്ചു. എല്ലാം തന്നിലേക്ക് ചുരുക്കി ചുരുക്കി അദ്ദേഹം ഒരു കമ്യുണിസ്റ്റ്‌ സായി ബാബ ആയി മാറി. പിള്ളയും റൌഫുമൊക്കെയായി ഒരുപിടി ദിവ്യാദ്‌ഭുതങ്ങള്‍ അവസാന നിമിഷം അവതരിപ്പിക്കപ്പെട്ടു.... ഒരു ജനതയെ അരാഷ്ട്രീയ വല്‍ക്കരിച്ച് അധികാരത്തിലെത്താന്‍ വി എസ് നടത്തിയ ശ്രമം വിജയിക്കുമായിരുന്നു - അതെ നാണയത്തില്‍ തിരിച്ചടിച്ച മുസ്ലീം ലീഗ് നടത്തിയ അട്ടിമറി ഇല്ലായിരുന്നുവെങ്കില്‍. സംഗീതമില്ലാത്ത "സംഗതികള്‍" ആഘോഷിക്കപ്പെടുന്ന ഒരു റിയാലിറ്റി ഷോ പോലെ അരാഷ്ടീയതയുടെ ആഘോഷമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ്‌....

Tuesday, March 8, 2011

സാരി മേളക്ക് പിന്നില്‍

കഴിഞ്ഞ ഓണത്തിന് കാസറഗോഡ് ജില്ലയില്‍ കയ്യില്‍ ആവശ്യത്തിന് പണമുണ്ടായിരുന്ന, ഒരു സുമനസ്സിന്‍റെ ഉടമ നാട്ടിലെ പാവപ്പെട്ടവര്‍ക്ക്‌ ഒരു ഓണ-കിറ്റ്‌ വിതരണം ചെയ്യാന്‍ തീരുമാനിച്ചു. അരിയും മറ്റു ചില സാധനങ്ങളുമായിരുന്നു കിറ്റില്‍. വിവരമറിഞ്ഞ് ജനം തടിച്ചു കൂടി, നിയന്ത്രണാതീതമായ ജനത്തിരക്ക് നിയന്ത്രിക്കാന്‍ റേഷന്‍ കാര്‍ഡ്‌ കൊണ്ടുവരണമെന്ന വ്യവസ്ഥയുണ്ടായി. വന്നവര്‍ക്ക് മുഴുവനും റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തി അദ്ദേഹം കിറ്റ് നല്‍കുകയും ചെയ്തു. ഭാഗ്യത്തിന് ഇലക്ഷന്‍ പ്രഖ്യാപിക്കാത്തതിനാലും ഈ വ്യക്തിക്ക് തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാനുള്ള ആഗ്രഹമുള്ളതായി ആര്‍ക്കും സംശയമില്ലാത്തതിനാലും ആരും അലങ്കൊലപ്പെടുത്താതെ വിതരണം നടന്നു. പാലക്കാട് പക്ഷെ കളി വല്ലാതെ മാറി. ബി ജെ പി സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ഒരാള്‍ നടത്തിയ സാരിവിതരണമായതിനാല്‍ സഖാക്കള്‍ രംഗത്തിറങ്ങി, പരിപാടി അടിച്ചു നശിപ്പിച്ചു, കുറച്ചു പെണ്ണുങ്ങള്‍ നാണം മറക്കുമായിരുന്ന സാരികള്‍ അനാഥമായി കണ്ണാടി പഞ്ചായത്ത് ഹാളിനു മുന്നില്‍ കിടന്നു.

കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു സംസ്ഥാനത്ത്‌ എതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് വോട്ടര്‍മാരെ സാരിയോ മറ്റോ കൊടുത്ത്‌ സ്വാധീനിക്കാന്‍ കഴിയുമെന്ന് ആരും ചിന്തിക്കില്ല. പക്ഷെ എസ് എന്‍ ഡി പി യുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈ സാരിവിതരണം, ഡി വൈ എഫ് ഐ യെപോലുള്ള ഒരു സംഘടനയെ ഇളക്കിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇന്നത്തെ ചുറ്റുപാടില്‍ ഒരു സാരിവിതരനത്തിന് സമ്മതി ദായകരില്‍ നേരിയതെങ്കിലും ഒരു ചലനമുണ്ടാക്കാന്‍ പറ്റും എന്ന് തന്നെയാണ്. എങ്കില്‍ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയുള്ളവരെന്ന്‍ അഭിമാനിക്കുന്ന ജനതക്ക്‌ എന്ത് സംഭവിക്കുന്നു? അതും ഇടതുപക്ഷത്തെ കറകളഞ്ഞ നേതാവെന്ന് സ്വയം അഭിമാനിക്കുന്ന സഖ: വി എസ് ഭരിക്കുമ്പോള്‍. കാണാം വിറ്റും ഓണം ഉണ്ണുന്ന മലയാളി ഓണനാളില്‍ ഒരിറ്റ് പലവ്യഞ്ഞനത്തിനും അരിക്കുമായി തിക്കിത്തിരക്കിയതെന്തിന്? ഇന്ത്യയിലെ വിദ്യാഭ്യാസപരമായും, സാമ്പത്തികമായും വളരെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം നടത്തുന്ന ഒരു ചാക്കിടല്‍ തന്ത്രം കേരളത്തിലും വിലപ്പോവുന്ന സാഹചര്യം ഉണ്ടായതെങ്ങിനെ?
ധനശക്തിയോ, രാഷ്ട്രീയ ബലമോ, സര്‍ക്കാരുദ്യോഗമോ ഇല്ലാത്ത സാധാരണക്കാരന്‍റെ ജീവിതവും, ആത്മാഭിമാനവും വല്ലാത്തൊരവസ്ഥയിലാണ് ഇന്ന്. നമ്മുടെ വാര്‍ത്താ ചാനലുകള്‍ ദിനവും വിളിച്ചു പറയുന്ന മനുഷ്യാവകാശ പ്രശ്നങ്ങളുടെ കണക്കുകള്‍ മാത്രം മതി ഇത് മനസ്സിലാക്കാന്‍. പെണ്‍ വാണിഭക്കാരെ കയ്യാമം വച്ചു നടത്തുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പെണ്ണുങ്ങളുടെ കക്കൂസില്‍ ക്യാമറ വച്ചവനെ ചോദ്യം ചെയ്ത പൌരനെ പോലീസ്‌ അവിടെ വച്ച് തന്നെ പട്ടിയെ പോലെ തല്ലി. ആ എസ് ഐ ക്ക് ഒന്നും സംഭവിച്ചതായി അറിയില്ല. പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്ന വീഡിയോ ലോകം മുഴുവനും കണ്ടിട്ടും കാണാത്ത പോലീസ്‌. കണ്ണൂര്‍ മാടായിപ്പാറയില്‍ നടന്നത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലും കണ്ടു എന്നിട്ടും പോലീസ്‌ കണ്ടില്ല. ചുറ്റുപാടുമുള്ള ഭൂമി മുഴുവനും വാങ്ങിക്കൂട്ടിയ ഭൂമാഫിയ ഒരു കുടുംബത്തിന്റെ വഴിയടച്ച വാര്‍ത്തയും വന്നിട്ട് ഒരുപാടു നാളായില്ല. മന്ത്രി തോമസ്‌ ഐസക്കിന്‍റെയും മറ്റും ആത്മാര്‍ഥമായ പല വികസന നയങ്ങളുടെ തിളക്കത്തെയോക്കെയും ഗ്രസിച്ചു നില്‍ക്കുന്ന അന്ധകാരമാണ് ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങള്‍.

ആരെന്തു തന്നെ പറഞ്ഞാലും റബ്ബര്‍ ഒഴിച്ച് മറ്റ് എല്ലാ കാര്‍ഷിക മേഖലകളും കൊടും നഷ്ടത്തിലാണ്. കര്‍ഷക ആത്മഹത്യ കുറഞ്ഞിട്ടുണ്ടാവാം എന്നാല്‍ അവരൊരിക്കലും കര കയറിയിട്ടില്ല. എന്തും പണം കൊടുത്തു വാങ്ങാന്‍ കഴിയുന്ന നാട്ടില്‍ മനുഷ്യാവകാശ പ്രശ്നങ്ങളും ദാരിദ്രവും കുഴഞ്ഞു കിടക്കുന്നു. ഒരു രക്ഷയുമില്ലാത്ത ജനത മദ്യലഹരിയില്‍ ഉറങ്ങുന്നു. എന്തോരരക്ഷിതാവസ്ഥ? സാധാരണക്കാരന്റെ പ്രസ്ഥാനമായി ഒരിക്കലും കോണ്‍ഗ്രസോ മറ്റു ഇടത്പക്ഷ ഇതര പ്രസ്ഥാനങ്ങളോ പ്രവര്‍ത്തിച്ചിട്ടില്ല. അവരെന്നും പണത്തിന്റെ വഴിയില്‍ തന്നെയായിരുന്നു. ഒരുകാലത്ത്‌ ആശക്തന്‍റെ രക്ഷകരായി നിലയുറപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തങ്ങളിനി പരിപ്പുവടയും ചായയും കഴിക്കാനില്ലെന്ന് പറഞ്ഞ് പണത്തിളക്കമുള്ള രമ്യ ഹര്‍മ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ നഷ്ടപ്പെട്ടത്‌ പാവപ്പെട്ടവന്‍റെ മാനവും ജീവിതവുമാണ്. മൂലംബിള്ളിയിലും കിനാലൂരിലും നടന്നത് സാധാരണക്കാരന്റെ കിടപ്പാടം പിടിച്ചെടുക്കലായിരുന്നു. ഇടതുപക്ഷം കൈവെടിഞ്ഞവരെ കൈയ്യേറ്റതോ, സോളിഡാരിറ്റിയും മറ്റു അനുബന്ധ പ്രസ്ഥാനങ്ങളും. വിപ്ലവത്തില്‍ വെള്ളം ചേര്‍ന്നപ്പോള്‍ കടന്നു വരുന്നത് വര്‍ഗ്ഗീയതയും, ദാരിദ്രവും തുടങ്ങി പലതും. വോട്ടു ചെയ്യാന്‍ പ്രപ്തമായൊരു ആശയമില്ലെങ്കില്‍ ജനങ്ങള്‍ സാരിക്കും വോട്ടുചെയ്യും. അത് നന്നായരിയുന്നതുകൊണ്ടാണ് സാരി വിതരണം നടക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നത്.

Monday, March 7, 2011

അരുത് സഖാവേ ഇനി കൊല്ലരുത് - ഒരു ജനതയുടെ പ്രതീക്ഷകളെ....

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഴിമതിയും സ്വജനപക്ഷപാതവും കണ്ടു മടുത്ത, തങ്ങളുടെ പ്രതിപക്ഷ നേതാവില്‍ ചുവന്ന സ്വപ്നങ്ങള്‍ കണ്ട, ശരാശരി മലയാളി (പലരും മനസ്സുകൊണ്ടും പലരും ശരീരം കൊണ്ടും) വി എസ്സിന് സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങിയ ഒരു സന്ധ്യയുണ്ടായിരുന്നു. ഇന്ത്യന്‍ കമ്യുണിസ്റ്റ്‌ ചരിത്രത്തില്‍ പോളിറ്റ്ബ്യൂറോവിനെ - പാര്‍ട്ടി മെമ്പര്‍മാരല്ല, പകരം രാഷ്ട്രീയ ഭേദമില്ലാതെ ഒരുജനത തിരുത്തിയ സന്ധ്യ. കേരള ചരിത്രത്തിലെ സര്‍വ്വകാല റിക്കാര്‍ഡ്‌ ഭൂരിപക്ഷമാണ് ആ ജനത പോളിറ്റ്ബ്യൂറോവിന്‍റെ തിരുത്തലിന് പകരം നല്‍കിയത്. മലയാളിമനസ്സില്‍ വി എസ്സ് വിതച്ച സ്വപനങ്ങള്‍ക്ക് അത്ര ശക്തിയുണ്ടായിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം എന്നും വി എസ്സിനെ തള്ളിപ്പറയുകയും തരം താഴ്ത്തുകയും ചെയ്ത പാര്‍ട്ടി ഇന്ന് വി എസ്സിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യോഗം കൂടുമ്പോള്‍, കഴിഞ്ഞ തവണത്തെ പോലെ പാലോ വെള്ളമോ എന്ന ആകാംക്ഷ നിറഞ്ഞ സാഹചര്യമില്ല. കാരണം കേവലമൊരു രാഷ്ട്രീയ പരിണാമഗുപ്തിക്കപ്പുറം വി എസ്സിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഒന്നുമില്ലാതായിരിക്കുന്നു.

കോഴിക്കോട് നിന്ന് അടിക്കാന്‍ തുടങ്ങിയ കേരള രാഷ്ട്രീയത്തിലെ അവസാനത്തെ കാറ്റിന് വല്ലാത്ത ശക്തിയായിരുന്നു. തൊട്ടിടത്തു നിന്നെല്ലാം ഇരട്ടിക്കുന്ന അണുസ്ഫോടനത്തിന്‍റെ ചങ്ങല-പ്രതിപ്രവര്‍ത്തനം പോലെ അത് ഒരുപാട് ഊര്‍ജ്ജം കേരള രാഷ്ട്രീയരംഗത്ത്‌ വിസര്‍ജ്ജിച്ചു. കൂടെ ടി കെ ഹംസയുടെ ഹരജിയും, ബാലകൃഷ്ണ പിള്ളയുടെ ജയിലിലേക്കുള്ള യാത്രയും ചേര്‍ന്നു, ക്ഷണ നേരം കൊണ്ട് തിരഞ്ഞെടുപ്പരിസ്ഥാനപ്പെടുത്തി നടന്ന രാഷ്ട്രീയ ചര്‍ച്ചകളെ തികച്ചും വ്യക്ത്യാധിഷ്ടിതമാക്കി. പരസ്പരം വാരിയെറിയുന്ന ചെളിയുടെ കലക്കത്തില്‍ ബാക്കിയെല്ലാം മറഞ്ഞു. ഇരു മുന്നണികള്‍ക്കും തികച്ചും താല്‍പര്യമുള്ള കാര്യമാണിത്‌. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഇനി തമസ്കരിക്കാം, ഗോദയില്‍ തുടക്കടിച്ച് ഗ്വാ ഗ്വാ വിളിച്ച് ഭല്‍സിക്കാം. അവസാനം എതിരാളിയെ ഉത്തരം മുട്ടിച്ച് നാണം കെടുത്തി ജയിച്ചു ഭരിക്കുകയുമാവാം.

പക്ഷെ ഇതിനിടയില്‍ കേരളത്തിന്‍റെ പ്രിയപ്പെട്ട സഖാവിലുണ്ടായ മാറ്റം ചെറുതല്ല. തന്‍റെ മകന് ഗോള്‍ഫ്‌ ക്ലബ്ബിലുള്ള അംഗത്വത്തെ കുറിച്ച് അവസാനം അദ്ദേഹം നടത്തിയ പരാമര്‍ശം ഒരു സഖാവിന്‍റെതായിരുന്നില്ല, പകരം ഒരു ബൂര്‍ഷ‌‍്വയുടേതായിരുന്നു. അവസാനം അദ്ദേഹം പാര്‍ട്ടിയിലും പാര്‍ട്ടി അദ്ദേഹത്തിലും പൂര്‍ണ-വിശ്വാസം അര്‍പ്പിച്ചു തുടങ്ങി. അഴിമതിക്കഥകള്‍ മറനീക്കി പുറത്ത് വന്നപ്പോള്‍ പാര്‍ട്ടിക്കും സഖ: അച്ചുതാനന്തനും ഒരേ സ്വരം, സൗഹൃദം, വിശ്വാസം.

സഖ: അച്ചുതാനന്തന്‍ മത്സരിക്കുമോ ഇല്ലയോ എന്നതല്ല, ഇരു മുന്നണികളും എന്തുകൊണ്ട് വ്യക്തി പരമായ ആരോപണങ്ങളില്‍ അതിഷ്ഠിതമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അഭിരമിക്കുന്നു എന്നതാണ് ആദ്യത്തെ പ്രശ്നം. അതിനൊരു കാരണമേ ഉള്ളൂ, വാഗ്ദാനങ്ങളില്‍ നിന്നും, ഇലക്കും മുള്ളിനും കേടുവരുത്തുന്ന പ്രശ്നങ്ങളില്‍ നിന്നും സമര്‍ത്ഥമായ ഒളിച്ചോട്ടം സാധ്യമാവുന്നു എന്നതുതന്നെ. തങ്ങളുടെ ജനവാതിലുകളില്‍ അള്ളിപ്പിടിച്ച് പോലീസിന്‍റെ തല്ലു വാങ്ങി നിലവിളിച്ച മൂലമ്പിള്ളിക്കാരെ നാം വല്ലാര്‍പാടത്ത് നടന്ന ആഘോഷങ്ങള്‍ടയിലും, അവഗണനാ വിവാദങ്ങല്‍ക്കിടയിലും എത്ര നന്നായി മറന്നു? കിനാലൂരില്‍ അടിയേറ്റ് തല പൊട്ടിയ വൃദ്ധന്‍റെ നിലവിളി ആരേറ്റെടുത്തു? മുത്തങ്ങയില്‍ പണ്ട് യു ഡി എഫും ചെങ്ങറയില്‍ എല്‍ ഡി എഫും കളിച്ച നാടകങ്ങള്‍ ഒന്നായിരുന്നതിനാല്‍ ആര് ആരെ പഴിപറയും? അഞ്ചുകൊല്ലം എന്റൊസള്‍ഫാന്‍ ഇരകളെ അവഗണിച്ച്, തിരഞ്ഞെടുപ്പടുക്കുംപോള്‍ സ്നേഹവുമായി പോകുന്ന ഭരണപക്ഷവും, കേന്ദ്രത്തിലിരുന്ന് എന്റൊസള്‍ഫാന് സ്തുതിപാടുന്ന കോണ്ഗ്രസ്സും തമ്മിലെന്ത് വ്യത്യാസം? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ മറക്കാന്‍ വഴി ഒന്നേയുള്ളൂ, വിവാദലഹരി കോരിയൊഴിച്ച് ജനതയുടെ ചിന്താ ശക്തിയെ മയക്കുക.

വി എസ് എന്ന മാസ്മരികത അവസാന ആയുധമാക്കാന്‍ ഇടതും, വി എസ്സിന്റെ അഴിഞ്ഞു വീണ മുഖം മൂടി ആയുധമാക്കാന്‍ യു ഡിഎഫും കോപ്പ് കൂട്ടുമ്പോള്‍, ഒരുജനതയുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പിന്നെയും പിന്നെയും അവഗണിക്കപ്പെടും. പക്ഷെ ഒന്നുണ്ട്... വരുന്നത് ചെന്നായാണെന്നു അറിഞ്ഞുകൊണ്ട് ഇരയാകുന്നതിലും എത്രയോ പരിതാപകരമാണ് ആട്ടിന്‍ തോലിട്ട ചെന്നായക്ക്‌ ഇരയാകുന്നത്. കാരണം ആട്ടിന്‍ തോലിട്ട ചെന്നായ കവരുന്നത് ജീവന്‍ മാത്രമല്ല "വിശ്വാസം" കൂടിയാണ്. അതിനാല്‍ മലയാള മനസ്സ്‌ ഒരിക്കല്‍ അകമഴിഞ്ഞ് സ്നേഹിച്ച വി എസ് സഖാവിനോട് ഒരപേക്ഷ... പാര്‍ടിക്ക് പല ഉദ്ദേശങ്ങളും ഉണ്ടാകാം, ഒരുതവണ കൂടി ഒരു ആദര്‍ശവാനായ പ്രതിപക്ഷ നേതാവിന്റെ വേഷം കെട്ടിച്ച്, പല നേതാക്കള്‍ക്കും അടുത്ത തവണ മന്ത്രിപദം ഉറപ്പിക്കല്‍ തുടങ്ങി പലതും.... പക്ഷെ അരുത് സഖാവേ.... ഒരു ജനതയെ വല്ലാതെ പറ്റിക്കരുത്....