Tuesday, February 17, 2009

യു ഡി എഫും എല്‍ ഡി എഫും അറിഞ്ഞിരിക്കുക - ഒഞ്ചിയത്ത് ജനിച്ചത് ആങ്കുട്ടിയാണ്.

ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുക മാര്‍ക്‌സിയന്‍ പുരുഷാധിപത്യത്തിന്റെ ഭാഗമായി കൊടുത്ത തലക്കെട്ടല്ല പറഞ്ഞു പഴക്കം വന്ന ഒരു വാമൊഴിവഴക്കം അത്രമാത്രം. ഒരു കമ്യൂണിസ്റ്റ്കാരന്‍ അവസരവാദത്തിന് അടിമപ്പെടാന്‍ പാടില്ല. ചെ പറഞ്ഞതു പോലെ പ്രലോഭനങ്ങള്‍ അവന്റെ പിന്നാലെയുണ്ടാവും എങ്കിലും. നഗരസഭാ ഇലക്ഷനില്‍ ഷൊര്‍ണൂരിലെ മുരളി സഖാവിനെ ചാക്കിട്ട് കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ച യു ഡി എഫിന് വടകരയില്‍ അടിതെറ്റി. ഏതു രാഷ്ട്രീയപ്പാര്‍ട്ടിയും ഉണ്ടാവുന്നത് അധികാരത്തിനായുള്ള അതിമോഹം കൊണ്ടാണെന്ന് തങ്ങളെ വച്ച് ഒഞ്ചിയത്തെ സഖാക്കളെ അളന്നു യു ഡി എഫ്. ഏത് വിമതര്‍ തുള്ളിയാലും ഷൊര്‍ണൂരിലെ മുരളിയോളം അല്ലെങ്കില്‍ ഗോരിയമ്മയോളം അല്ലെങ്കില്‍ എം വി ആറിനോളം എന്നായിരുന്നു എല്‍ ഡി എഫ് കരുതിയത്. വലിയ ഒരു ജനമുന്നേറ്റത്തെ, നാളെയുടെ ജനമുന്നേറ്റത്തെ ഒരു വടകര സീറ്റ് വിലകൊടുത്ത് വാങ്ങി കൊല്ലുകയായിരുന്നു യു ഡി എഫിന്റെ ലക്ഷ്യം. ഇതൊരു താത്ക്കാലിക രാഷ്ട്രീയ തീരുമാനമായിരുന്നില്ല. കുറെക്കാലമായി കേരളത്തിലെ മുന്നണി സംവിധാനങ്ങള്‍ വളര്‍ത്തുന്ന അരാഷ്ട്രീയതക്ക് മറ്റൊരു ഉദാഹരണം കൂടിയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ യു ഡി എഫ് സ്വീകരിച്ച നയം. ഏത് രാഷ്ട്രീയ പാര്‍ടിയുടേയും ലക്ഷ്യം അധികാരമാണെന്നും മുന്നണി സം വിധാനത്തിന് പുറത്ത് ഒരുകക്ഷിക്കും നിലനില്‍പ്പില്ലെന്നും കുറെക്കാലമായി ഇവര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. ഇതൊരുതരം ഭീഷണി കൂടിയാണ് ഞങ്ങളല്ലാതെ നിങ്ങള്‍ക്കു വേറെ മാര്‍ഗ്ഗമില്ലെന്ന ധാര്‍ഷ്ട്യം. ഈ ധാര്‍ഷ്ട്യത്തിന്റെ വിടര്‍ന്ന ഫണത്തിന്റെ മേലെയാണ് ഒഞ്ചിയത്തെ സഖാക്കള്‍ ആഞ്ഞടിച്ചത് . ഇടതും വലതും മറിഞ്ഞ് ജനവഞ്ചന നടത്തിയ മുന്നണി നേതാക്കള്‍ ഒന്നുമനസിലാക്കണം ഒഞ്ചിയത്ത് കുട്ടി പിറന്ന ഉടനെ കല്യാണമാലോചിക്കണ്ട, അത് ഒന്നന്തരമൊരു ആങ്കുട്ടിയാണ്, അല്ലെങ്കില്‍ നാദാപുരത്തെ തെമ്മാടികളെ ഉറുമികൊണ്ട് നേരിട്ട ആര്‍ച്ചയുടെ വംശത്തില്‍ ഒരു പെണ്ണ്. ലാല്‍ സലാം സഖാക്കളെ, ഇനി ഈ ജനതക്ക് സ്വപ്നം കാണുകയെങ്കിലും ചെയ്യാം.

3 comments:

  1. May be I will understand completely when I learn geography + politics of kerala

    ReplyDelete
  2. ഇന്നലെ ഏറെ സന്തോഷിപ്പിച്ച ഒരു വാര്‍ത്ത...
    ഒഞ്ചിയത്ത് ജനിച്ചത് ആങ്കുട്ടികള്‍ തന്നെ.

    ReplyDelete
  3. പുരോഗമന ചിന്തയുള്ള കുറച്ചുപേരുടെ മനസ്സുകളില്‍ നിന്നും നല്ലൊരു ആശയത്തിന്റെ വിത്ത് നിര്‍മ്മിച്ചെടുക്കാനായാല്‍...,
    സാധാരണ ജനത്തിന്റെ മനസ്സില്‍ അതു നട്ടുവളര്‍ത്താന്‍ നിരുപാധികം വിട്ടുകൊടുത്താല്‍ ... ഇന്നത്തെ മുന്നണി ബന്ധങ്ങളുടെ
    തേവടിശ്ശി തെരുവുകള്‍ ജനശൂന്യമാകും.

    ReplyDelete